District News
ഏറ്റുമാനൂർ: സാമൂഹ്യ സന്നദ്ധ സംഘടനയായ റൂഫിന്റെ അതിരമ്പുഴയിലെ ആസ്ഥാന മന്ദിരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഒപ്പം, വിവിധ ക്ലിനിക്കുകളുടെയും വയോജന - ആതുരസേവന പദ്ധതികളുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ജീവിതം ആഘോഷമാക്കി മാറ്റുന്ന ഒരു സമൂഹം വളർന്നു വരുന്ന കാലഘട്ടത്തിൽ ഇത്തരം ആതുര സേവനങ്ങൾക്ക് സമയം കണ്ടെത്തുകയും അശരണരെ സംരക്ഷിക്കുകയും ചെയ്യാൻ ഒരു സന്നദ്ധ സംഘടന മുന്നോട്ടു വരുന്നത് മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒറ്റപ്പെട്ടു പോകുന്ന വൃദ്ധജനങ്ങൾക്ക് സഹായമരുളുന്ന പകൽ വീട് എന്ന ആശയം എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു. ആരോഗ്യപ്രശ്നങ്ങളുവർക്ക് പദ്ധതി തികച്ചും ആശ്വാസപ്രദമാണ്. റൂഫ് എന്ന പേര് അന്വർഥമാക്കിക്കൊണ്ട് സ്ഥാപനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ എന്തിനാണു വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടല്ലോ. തെളിവുകൾ കോടതിൽ ഹാജരാക്കും.
കോടതിയിൽ ഹാജരാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വെല്ലുവിളിക്കുമോ. ഹാജരാക്കും എന്നതു കൊണ്ടാണ് നോട്ടീസ് അയച്ചപ്പോൾ അതിനു മറുപടി നൽകിയത്. രണ്ടു കോടിയുടെ മനനഷ്ടമുണ്ടായെന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്.
കേസ് കൊടുത്തപ്പോൾ രണ്ടു കോടിയുടെ മാനം എങ്ങനെയാണ് പത്ത് ലക്ഷമായി കുറഞ്ഞതെന്ന് സതീശൻ ചോദിച്ചു. ദ്വാരപാലക ശിൽപം കോടീശ്വരനു വിറ്റെന്ന് കോടതിയാണ് പറഞ്ഞത്. അപ്പോൾ ആർക്കാണ് കൊടുത്തതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്.
ഇങ്ങനെ ഒരു കച്ചവടം നടന്നത് അന്നുണ്ടായിരുന്ന എല്ലാവർക്കും അറിയാമായിരുന്നെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഒറിജിനൽ ദ്വാരപാലക ശിൽപം വിറ്റെന്നാണ് കോടതി പറഞ്ഞത്. അത് ആർക്കാണ് വിറ്റതെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്.
സിപിഎം നിയോഗിച്ച ആളുകൾ ചെയ്തത് കടകംപള്ളി സുരേന്ദ്രന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാനാകില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അവരുടെ അടുത്തേക്കു വിട്ടതും കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കിക്കൊള്ളാം. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.
ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്റെ വക്കീലിന്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
District News
കൊച്ചി: നല്ല കമ്യൂണിസ്റ്റുകള്‍ ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എറണാകുളം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്കിയ സ്വീകരണ യോഗം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷികള്‍ക്കപ്പുറം നിരവധി വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ബഹുഭൂരിപക്ഷം സഹയാത്രികരും ഇത്തവണ യുഡിഎഫിനൊപ്പം അണിചേര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എന്നത് ഒരു കൂട്ടം രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടം മാത്രമല്ലെന്നും, ടീം യുഡിഎഫിന്റെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിലും എല്‍ഡിഎഫിലും ഉള്ള പ്രതീക്ഷകള്‍ നഷ്ടമായപ്പോള്‍, ഇനി യുഡിഎഫിന് മാത്രമേ കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനാകൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപംകൊടുത്ത മിഷന് 25 പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ലെന്നും വിചാരിച്ചതുപോലെ വിജയം നേടാനായയില്ലെങ്കിലും എഴുപത് ശതമാനത്തോളം പൂര്‍ത്തീകരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥികളെയും പാര്‍ട്ടിയുടെ ജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിപക്ഷ നേതാവ് നന്ദി അറിയിച്ചു.
ജനുവരി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
കേരളത്തിന് സമഗ്രമായ മാറ്റമാണ് ഇനി ആവശ്യം. സാമ്പത്തികമായി തകര്‍ന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ഖജനാവ് നിറയ്ക്കണം, ആരോഗ്യ കേരളത്തിന് ആരോഗ്യം പകരുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കണം, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉന്നമനപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് യുവാക്കളുടെ വിദേശ പലായനം തടയണം, കാര്‍ഷിക രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കണം തുടങ്ങി വിവിധങ്ങളായ പദ്ധതികളുമായി ജനുവരി മുതല്‍ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തുടക്കം മിഷന് 2026 ന് തുടക്കമായി.
District News
കാഞ്ഞിരപ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്വല വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കാഞ്ഞിരപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ തെറ്റുകള്‍ക്കെതിരേ അതിശക്തമായ ആക്രമണം നടത്തുമ്പോഴും എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ബദല്‍ പദ്ധതികളുമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളെ സംരക്ഷിച്ചുകൊണ്ടാണ് സിപിഎം വോട്ട് തേടുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. കേരളത്തില്‍ സമ്പദ്വ്യവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തുവെന്നതാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയർത്തുന്ന പ്രധാന ആരോപണം.
ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. ആശുപത്രികളില്‍ മരുന്നോ ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ല. കാര്‍ഷിക മേഖയിലെ പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളുമയി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കാൻ ഇടതുസർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഫിൽസൺ മാത്യൂസ്, ജോസി സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷമീർ, പ്രഫ. റോണി കെ. ബേബി, തോമസ് കുന്നപ്പള്ളി, പി. ജീരാജ്, കെപിസിസി അംഗം തോമസ് കല്ലാടൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം ഭാരവാഹികളായ ജോയി മുണ്ടാമ്പള്ളി, ബിജു പത്യാല, നാസർ കോട്ടവാതിൽക്കൽ, വി.എസ്. അജ്മൽ ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുൻ ദേവസ്വം പ്രസിഡന്റും മുൻ എംഎല്‍എയുമായ സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിൽ കേരളം അമ്പരന്നു നില്‍ക്കുകയാണ്.
അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഗോവിന്ദനു മാത്രമേ കാണൂ. ജനങ്ങള്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് നല്കിയ അധികാരം ഉപയോഗിച്ചുകൊണ്ടാണ് പവിത്രവും പരിപാവനവുമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചത്.
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒാരോരുത്തരായി ജയിലിലേക്കു പോകുന്ന ഘോഷയാത്രയാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എന്‍. വാസുവിനു പിന്നാലെയാണ് പത്മകുമാറും ജയിലിലേക്കു പോകുന്നത്. മുന്‍ ദേവസ്വം മന്ത്രിയെയാണ് എസ്ഐടി ഇനി ചോദ്യം ചെയ്യേണ്ടത്. കടകംപള്ളി സുരേന്ദ്രനും കൊള്ളയില്‍ പങ്കുണ്ട്.
ഏതോ ഒരു പോറ്റിയാണു പ്രശ്നമെന്നാണ് സിപിഎം ആദ്യം പറഞ്ഞത്. ആ പോറ്റിയുടെ നേതൃത്വത്തിൽ ഇത്രയും വലിയ കൊള്ള നടന്നിട്ടും അതു മറച്ചുവയ്ക്കുകയായിരുന്നെന്ന് കോടതിവിധിയിലൂടെ വ്യക്തമായി. പോറ്റി കുടുങ്ങിയാല്‍ സിപിഎം നേതാക്കളും കുടുങ്ങുമെന്ന് മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും അറിയാമായിരുന്നു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ കൊള്ളയടിക്കുമായിരുന്നു. സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതെന്നും വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തകർന്നു തരിപ്പണമാകുന്പോൾ അവരെ സഹായിക്കാൻ സിപിഎം രംഗത്തിറങ്ങിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സിപിഎമ്മിൽ നിന്നു രാജിവച്ച രണ്ടു പേർ ഗുരുതര ആരോപണമാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഉന്നയിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എന്ന മുൻ മന്ത്രി ബിജെപി ഏജന്റാണെന്നാണ് പാർട്ടി വിട്ട മുതിർന്ന നേതാക്കൾ ആരോപിക്കുന്നത്. അതിന്റെ ഭാഗമായി പാങ്ങോട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആർഎസ്എസ് ശാഖയിൽ പോയിരുന്ന ആളെയാണ് നിർത്തിയിരിക്കുന്നത്.
ബിജെപിയിൽ ഇപ്പോൾ രണ്ട് ആത്മഹത്യകൾ നടന്നു. ഒരാൾ ആത്മഹത്യാ ശ്രമം നടത്തി. കരിനിഴൽ വീണ ബിജെപി നേതാക്കളുടെ സാന്പത്തിക ബന്ധങ്ങളെ കുറിച്ചാണ് ആത്മഹത്യാ കുറിപ്പുകളിൽ പറയുന്നത്. ബിജെപി നേതാക്കൾ സാന്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് രണ്ട് ആത്മഹത്യാ കുറിപ്പുകളിലും പറയുന്നത്.
മുതിർന്ന ബിജെപി നേതാവ് എം.എസ്. കുമാറും ഗുരുതര ആരോപണമാണ് ബിജെപി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പഴയ തലമുറയിൽപ്പെട്ട നേതാക്കളാണ് ബിജെപിയുടെ പുതിയ നേതൃത്വത്തെ കുറിച്ച് ഗൗരവതരമായ ആരോപണം ഉന്നയിക്കുന്നത്.
പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കോണ്‍ഗ്രസിന്റെ ബിഎൽഎയെ ബിഎൽഒ കൊണ്ടു പോയതിന് സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് ഭീഷണിപ്പെടുത്തി. ഇതിനു പുറമെയാണ് ജോലിയുടെ സമ്മർദവും. ഇതേക്കുറിച്ച് ഗൗരവതരവും എല്ലാവരെയും ബോധ്യപ്പെടുത്തുന്നതുമായ അന്വേഷണം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
ബിജെപിയും സിപിഎമ്മും എസ്ഐആർ ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നുണ്ട്. യുഡിഎഫ് അനുകൂല വോട്ടുകൾ ചേർക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നു സതീശൻ ആരോപിച്ചു.
Kerala
കൊല്ലം: പിഎം ശ്രീ പദ്ധതിയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
പിഎം ശ്രീയിൽ ഒപ്പിടാൻ എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിന്റെ അകത്ത്. എന്തൊരു നാണക്കേടാണ്.
രാജൻ വീറോടെ വാദിക്കുമ്പോൾ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. 16-ാം തിയതി കരാറിൽ ഒപ്പിട്ട് 22-ാം തിയതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ മിണ്ടിയില്ല. എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയത്. ഇത് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നാണ് പറഞ്ഞതെന്നും സതീശൻ ചോദിച്ചു.
ആരോടും പറയാതെയാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പിഎം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി പറഞ്ഞത്. 2024 ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം ചെയ്തത്.
കേന്ദ്ര അവഗണക്ക് എതിരെയുള്ള സമരത്തില്‍ മറ്റ് ചില മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട് എല്ലാവരേയും കബളിപ്പിച്ച് മാര്‍ച്ചില്‍ പിഎം ശ്രീയില്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചുവെന്നും സതീശൻ വിമർശിച്ചു.
Kerala
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മകനു സമൻസ് അയച്ചത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമൻസ് അയച്ച ശേഷം എന്തുകൊണ്ടാണ് തുടർനടപടികൾ സ്വീകരിക്കാതിരുന്നതെന്നും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൻസ് അയച്ച വിവരം ഇഡിയും മുഖ്യമന്ത്രിയും സിപിഎമ്മും രണ്ടു വർഷത്തോളം മറച്ചുവച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സമൻസ് അയച്ചതിനു ശേഷം ഒരു നടപടിയും സ്വീകരിച്ചതായും അറിയില്ല. എന്തുകൊണ്ടാണ് ഒരു സമൻസിൽ നടപടി അവസാനിപ്പിച്ചത്. സിപിഎം ബിജെപി ബാന്ധവത്തിന്റെ ഉദാഹരണമാണോ ഇതെന്നു സതീശൻ ചോദിച്ചു.
ഈ സംഭവത്തിനു ശേഷമാണ് എഡിജിപിയായിരുന്ന അജിത് കുമാർ ആർഎസ്എസ് നേതാവിനെ കാണാൻ പോയതും തൃശൂർ പൂരം കലക്കിയെന്ന ആരോപണം ഉയർന്നതും ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയെ സഹായിച്ചെന്നുള്ള ആരോപണം വന്നതും.
എല്ലാം സെറ്റിൽമെന്റായിരുന്നു എന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഈ സംഭവങ്ങളെല്ലാം. യഥാർഥ വസ്തുത പുറത്തുവരേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു.